കൊവിഡ് 19; രണ്ടാംഘട്ട മരുന്നുപരീക്ഷണത്തിന് കൊച്ചിയിലെ മരുന്നു കമ്പനിക്ക് അനുമതി

കൊച്ചി: കൊവിഡ് രോഗികളില്‍ രണ്ടാംഘട്ട മരുന്നുപരീക്ഷണത്തിന് നടത്താന്‍ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎന്‍ബി വെസ്‌പെര്‍ ലൈഫ് സയന്‍സ് എന്ന കമ്പനിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോള്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ മനുഷ്യരില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.

അറുപതുദിവസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്നാണ് വിവരം. പുനെ ബിഎംജെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള 40 കൊവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. ലോകത്ത് കൊവിഡ് രോഗികളില്‍ വാക്‌സിനേഷന്‍ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പിഎന്‍ബി വെസ്പെര്‍ അവകാശപ്പെടുകയും ചെയ്തു. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളേജുകളിലായി 350 കൊവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

നേരത്തെ വിവിധ കാലയളവുകളിലായി പൂര്‍ണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഒന്നാംഘട്ട പരിശോധന പൂര്‍ണവിജയമായിരുന്നെന്ന് പിഎന്‍ബി വാസ്പര്‍ ലൈഫ് സയന്‍സ് അവകാശപ്പെടുകയും ചെയ്തു.

Exit mobile version