നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കൊവിഡ് മരണ സംഖ്യ ഉയരാം; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സംസ്ഥാനത്ത്് മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരുമെന്നും, അതിനാല്‍ പ്രായമുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

കോളനികളിലേക്ക് രോഗം വരാതിരിക്കാന്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. അതിനായി റെസിഡന്റ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് രോഗം വരാതിരിക്കാനുള്ള ചെറുത്തു നില്‍പ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണം.ഏത്ര രോഗികള്‍ വന്നാലും റോഡില്‍ കിടക്കേണ്ടുന്ന അവസ്ഥയുണ്ടാകരുത്. വരാനിരിക്കുന്ന നാളുകള്‍ വന്നതിനെക്കാള്‍ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മള്‍. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു

സംസ്ഥാനത്ത് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയില്‍ സംസ്ഥാനത്തും രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ പതിനായിരം കടക്കും എന്നാണ് വിദഗ്ധര്‍ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങള് ഒഴിവാക്കും.

Exit mobile version