കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30000 രൂപ; ലോറി ഉപേക്ഷിച്ച് കരാറുകാര്‍ മടങ്ങി, സംഭവം തിരുവനന്തപുരത്ത്

കാട്ടാക്കട: കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ നോക്കുകൂലിയായി 30000 രൂപ ആവശ്യപ്പെട്ടതോടെ ലോറി ഉപേക്ഷിച്ച് കരാറുകാര്‍ മടങ്ങി. കോട്ടൂര്‍ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാനാണ് തൊഴിലാളികള്‍ നോക്കുകൂലിയായി ഭീമന്‍ തുക ആവശ്യപ്പെട്ടത്.

ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകാത്തതിനാല്‍ വൈകീട്ടോടെ കരാറുകാര്‍ വാടകത്തുകയായ 7000 രൂപ നല്‍കി ക്രെയിന്‍ മടക്കി അയക്കുകയും ചെയ്തു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയില്‍ തോട്ടിലെ വെള്ളം ഒഴുക്കാനുള്ള സംവിധാനത്തിനാണ് 10 കൂറ്റന്‍ പൈപ്പുകളുമായി ലോറി എത്തിയത്. ഇതറിഞ്ഞ് പ്രദേശത്തെ വിവിധ യൂണിയനുകളില്‍പ്പെട്ട നൂറോളം തൊഴിലാളികള്‍ സ്ഥലത്തെത്തി.

ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കുന്ന പൈപ്പുകളാണെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാര്‍ പറഞ്ഞെങ്കിലും അവര്‍ അതിന് വഴങ്ങിയില്ല. പൈപ്പ് ഒന്നിന് 3000 രൂപ വീതം 30,000 രൂപ വേണമെന്നും ഇല്ലെങ്കില്‍ ഇറക്കാനാകില്ലെന്നും അവര്‍ പറഞ്ഞതായി കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറയുന്നു. ഒടുവില്‍ പൈപ്പ് ഒന്നിന് 2500 രൂപ വച്ച് കൊടുക്കാമെന്ന് പ്രതിനിധി പറഞ്ഞെങ്കിലും 3000 രൂപ കിട്ടാതെ പിന്മാറില്ലെന്ന് തൊഴിലാളികള്‍ തുറന്നടിക്കുകയായിരുന്നു.

ഇതോടെ പൈപ്പ് ഇറക്കല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. സൈറ്റില്‍ എത്തി ഏഴു മണിക്കൂറിനുള്ളില്‍ മടക്കി അയക്കേണ്ട ലോറിയുടെ വാടക ഇനത്തിലും തുക നഷ്ടമാകുന്ന സാഹചര്യമാണെന്നു കരാറുകാരന്റെ പ്രതിനിധിയും സൈറ്റ് എന്‍ജിനീയറുമായ ഷെറിന്‍ പറഞ്ഞു. നാമക്കലില്‍ നിന്നും പൈപ്പുകള്‍ കോട്ടൂരിലെത്തിക്കുന്നതിനേക്കാളും കൂടുതല്‍ തുകയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടതെന്നും, അടുത്ത ദിവസം ലേബര്‍ ഓഫീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version