സീറ്റുകളിലും നിക്കുന്നതിനുമായി പ്രത്യേകം അടയാളങ്ങള്‍, 100 മുതല്‍ 200 പേര്‍ക്ക് വരെ സഞ്ചരിക്കാം; ഒരുങ്ങി കൊച്ചി മെട്രോ, തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടി തുടങ്ങും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് നടത്തുക. കൊവിഡ് വ്യാപനത്തിന് പിന്നാലെ താത്കാലികമായി അടച്ചിട്ട മെട്രോ സര്‍വീസ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്.

ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ;

ആദ്യ രണ്ട് ദിവസങ്ങളില്‍ രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കുന്നതിനായി സീറ്റുകളില്‍ അടയാളങ്ങള്‍ ചെയ്തിട്ടുണ്ട്.

നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക. നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുകയെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്ന് ഇടും. ഇത് കൂടാതെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നല്‍കുക.

Exit mobile version