ജീവനക്കാര്‍ക്ക് കൊവിഡ്; കോഴിക്കോട് റൂറല്‍ പോലീസ് കാന്റീന്‍ അടച്ചു

കോഴിക്കോട്; കോഴിക്കോട് പുതുപണത്തെ റൂറല്‍ പോലീസ് കാന്റീനില്‍ നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാന്റീന്‍ അടച്ചു. രണ്ട് പോലീസുകാര്‍ക്കും രണ്ട് ഓഫീസ് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ ഇന്നലെ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

240 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ സമ്പര്‍ക്കം വഴി 131 പേര്‍ക്കാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1872 ആയി.

അതേസമയം സംസ്ഥാനത്ത് കൊവിഡ് മരണം ഉയരുകയാണ് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.പത്തനംതിട്ടയില്‍ മൂന്നും പാലക്കാടും ഇടുക്കിയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. പത്തനംതിട്ട മുണ്ടു കോട്ടയ്ക്കല്‍ സ്വദേശി ജോസഫ്, അടൂര്‍ ഏറം സ്വദേശി രവീന്ദ്രന്‍, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേല്‍ എന്നിവരാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് ജോസഫ് മരിച്ചത്. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്.

ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് രോഗം ബാധിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മകളില്‍ നിന്നാണ്. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂര്‍ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇടുക്കി കട്ടപ്പന സ്വദേശി സാം കുട്ടി ചികിത്സയിലിരിക്കേ കോട്ടയത്ത് വച്ചാണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്.
അട്ടപ്പാടി ഷോളയൂരിലെ നിഷയാണ് പാലക്കാട്ട് മരിച്ചത്. നിഷ മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു.

Exit mobile version