മകളും കുടുംബവും വെള്ളപ്പൊക്കത്തില്‍പ്പെട്ടു, അടിയന്തര സഹായം ലഭ്യമാക്കണമെന്ന് സന്ദേശം; രവിയുടെ വ്യാജ സന്ദേശത്തില്‍ വട്ടം കറങ്ങി ഈരാറ്റുപേട്ട പോലീസ്

ഈരാറ്റുപേട്ട: മകളും കുടുംബവും വെള്ളപ്പൊക്കത്തില്‍പ്പെട്ടു പോയതായും, അടിയന്തര സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഈരാറ്റപേട്ട പോലീസിനെ വട്ടം കറക്കി അമ്പാറചാരുവില്‍ രവി. വ്യാജ സന്ദേശം നല്‍കി കബളിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. പ്ലാശനാല്‍ ഭാഗത്തുള്ള മകളും കുടുംബവും വെള്ളപ്പൊക്കത്തില്‍പെട്ടെന്നും അടിയന്തരസഹായം ലഭ്യമാക്കണമെന്നും പറയുകയായിരുന്നു.

തുടര്‍ന്ന് ഈരാറ്റുപേട്ട എസ്‌ഐ എംഎച്ച് അനുരാഗും സംഘവും പ്ലാശനാലില്‍ നിമിഷങ്ങള്‍ക്കകം ഓടിയെത്തി. രവിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ രവി കൂട്ടാക്കിയില്ല. തുടര്‍ന്ന് തലപ്പലം പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ സന്ദേശം നല്‍കിയ വ്യക്തിയുടെ മകളുടെ കുടുംബത്തെ തേടിപ്പിടിച്ച് സ്ഥലത്ത് വെള്ളപ്പൊക്കഭീഷണിയില്ലെന്നും അവരെല്ലാം സുരക്ഷിതരാണെന്നും ഉറപ്പാക്കി പോലീസ് മടങ്ങുകയായിരുന്നു.

സംഭവത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന വകുപ്പില്‍ മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version