ഉത്തര്‍പ്രദേശില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്; നിയമമന്ത്രി ബ്രജേഷ് പഥക്കിന് രോഗം സ്ഥിരീകരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യുപി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വീറ്റിലൂടെ നിര്‍ദേശിച്ചു.

നേരത്തെ കൊവിഡ് ബാധിച്ച് യുപി മന്ത്രി കമലാ റാണി വരുണ്‍ മരിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു മരിച്ചത്. ജൂലൈ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്നൗവിലെ ആശുപത്രിയില്‍വച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്.

ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. സ്വതന്ത്ര ദേവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version