പതിനൊന്ന് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിയ രോഗിക്കും കുടുംബത്തിനും കൊവിഡ്

കോഴിക്കോട്: പതിനൊന്ന് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ബൈപ്പാസ് റോഡിലുള്ള മെട്രോ മെഡ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന മാങ്കാവ് സ്വദേശിക്കും കുടുംബാംഗങ്ങള്‍ ആയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നഴ്‌സുമാര്‍ക്കും രോഗിക്കും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രി താല്ക്കാലികമായി അടച്ചു. മുഴുവന്‍ ജീവനക്കാരുടെയും കൊവിഡ് പരിശോധന തുടരുകയാണ്. അതിനിടെ കൊവിഡ് രോഗി ചികിത്സയ്‌ക്കെത്തിയ കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയും അടച്ചു.

നഗരസഭയിലെ 41 ാം വാര്‍ഡില്‍ താമസിച്ചിരുന്ന രോഗിയെ 24 ാം തീയതിയാണ് രോഗലക്ഷണങ്ങളോടെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം ഇവിടെ ചികിത്സയിലുണ്ടായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മൂന്ന് ദിവസം ഇയാളെ ചികിത്സിച്ചിരുന്ന അശ്വിനി ആശുപത്രി അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കുകയായിരുന്നു.
രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പത് പേരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആശുപത്രി ഒ.പിയില്‍ എത്തിയവര് സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Exit mobile version