ഉപ്പ മരിച്ചതിന്റെ ചടങ്ങിന് നാട്ടിലെത്തിയ പ്രവാസിയ്ക്ക് ഇരട്ടി ദുഃഖം; എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്ന് ബാഗ് നഷ്ടപ്പെട്ടു, ബാഗില്‍ ഉണ്ടായിരുന്നത് വിലപിടിച്ച രേഖകളും ഒന്നേകാല്‍ ലക്ഷം രൂപയും!

വീട്ടില്‍ ഉണ്ടാകേണ്ട നാലു ദിവസവും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഓട്ടമായിരുന്നതിന്റെ വിഷമമായിരുന്നു അബുല്‍ അഫ്‌സലിന്.

കൊച്ചി: ഉപ്പ മരിച്ചതിന്റെ 41-ാം ചടങ്ങിന് നാട്ടിലെത്തിയ പ്രവാസിയ്ക്ക് വിലപിടിച്ച രേഖകളും ഒന്നേകാല്‍ ലക്ഷം രൂപ അടങ്ങിയ ബാഗും നഷ്ടപ്പെട്ടു. അബുല്‍ അഫ്‌സല്‍ സെയ്തു മുഹമ്മദ് എന്ന പ്രവാസിയ്ക്കാണ് ഇരട്ടി ദുഃഖവും ധനനഷ്ടവും ഉണ്ടായത്. ദുബായ്-കൊച്ചി യാത്രയില്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്നാണ് അബുലിന്റെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടത്.

യാത്രയിലെ ദുരനുഭവത്തെകുറിച്ച് അബുല്‍ അഫ്‌സല്‍ പറയുന്നു: സീറ്റുള്ള കാബിനില്‍ സ്ഥലമില്ലെന്നു പറഞ്ഞ് ജീവനക്കാരന്‍ തടഞ്ഞപ്പോഴാണു ബാഗ് മറ്റൊരു കാബിനില്‍ വച്ചത്. 29നു വൈകിട്ട് 6.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന നേരം ബാഗ് കണ്ടില്ല. ഉടന്‍ തന്നെ കാബിന്‍ ക്രൂവിനോടു പരാതിപ്പെട്ടു. മറുപടി ഇല്ലാതായതോടെ ബാഗ് കിട്ടാതെ വിമാനത്തില്‍ നിന്നു ഇറങ്ങില്ലെന്നു ശാഠ്യം പിടിച്ചെങ്കിലും ഇറങ്ങാനുള്ള അവരുടെ ആജ്ഞാശക്തിക്കു മുന്‍പില്‍ വിലപോയില്ല. ലഗേജ് വരുന്ന ഭാഗത്തുപോയി ആളുകളെ പരിശോധിച്ച് സ്വയം കണ്ടെത്താനായിരുന്നു മറുപടി.

കൂടെ വരാനോ, വയര്‍ലെസ്, അനൗസ്‌മെന്റ് സംവിധാനങ്ങളിലൂടെ സന്ദേശം കൈമാറാനോ അവര്‍ തയാറായില്ല. എയര്‍ ഇന്ത്യ സ്റ്റാഫിനെ ബന്ധപ്പെടുവാന്‍ അറിയിച്ചു ലഗ്ഗേജ് വരുന്നിടത്തെ ഹെല്‍പ് ഡെസ്‌ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു. അനൗണ്‍സ്‌മെന്റ്, വയര്‍ലെസ് സംവിധാനങ്ങളും പരാതി നല്‍കാന്‍ ബന്ധപ്പെട്ട ടെര്‍മിനല്‍ മാനേജര്‍മാരും ഇവിടെ ഇല്ലെന്നും പരാതി ശരിയെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയൂവെന്നും പലരില്‍ നിന്നായി നിഷേധം കലര്‍ന്ന മറുപടികള്‍.

ബോര്‍ഡിങ് പാസ്, എമിഗ്രേഷന്‍ സീല്‍, നഷ്ടപ്പെട്ട ബാഗ് എന്നിവയുടെ ചിത്രം, യാത്ര ചെയ്തപ്പോള്‍ ധരിച്ച വസ്ത്രം അടക്കമുള്ള പരാതിക്കാരന്റെ ചിത്രം എന്നിവ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇമെയില്‍ ചെയ്തശേഷം പോകാനും ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ടെര്‍മിനര്‍ മാനേജര്‍ക്കും, നെടുമ്പാശേരി പോലീസിനും പരാതി നല്‍കി. ഈ ദുരനുഭവങ്ങള്‍ സമൂഹമാധ്യമവങ്ങളില്‍ പങ്കുവെച്ചിട്ടായിരുന്നു അബുല്‍ അഫ്‌സല്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്.

വീട്ടില്‍ ഉണ്ടാകേണ്ട നാലു ദിവസവും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഓട്ടമായിരുന്നതിന്റെ വിഷമമായിരുന്നു അബുല്‍ അഫ്‌സലിന്. മൊബൈല്‍ സിം, എടിഎം, ചെക്ക് ബുക്ക് എന്നിവ നടപടിക്രമം അനുസരിച്ചു സുരക്ഷിതമാക്കി. ദുബായ് അല്‍ റിഗ്ഗയിലെ പ്രമുഖ ബാങ്കില്‍ ജീവനക്കാരനായ അബുലിനു ജോലിസ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടതാണു കൂടുതല്‍ വിഷമം. ബാങ്കിന്റെ യുഎഇയിലെ ഏതു ശാഖയിലേക്കും പ്രവേശിക്കാന്‍ അനുമതിയുള്ള കാര്‍ഡ് ആണിത്.

Exit mobile version