തിരുവനന്തപുരത്തും കൊല്ലത്തും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു; തലസ്ഥാനത്തെ 182 രോഗികളില്‍ 170 പേര്‍ക്കും കൊല്ലത്തെ 79 പേരില്‍ 71 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 182 പേരില്‍ 170 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊല്ലത്ത് രോഗം ബാധിച്ച 79 പേരില്‍ 71 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇന്ന് 519 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് ആകെ 794 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയില്‍ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂര്‍ (കോഴിക്കോട് 1) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7710 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version