കൊവിഡ് നെഗറ്റീവ്; എന്നിട്ടും മുഖംതിരിച്ച് ഭാര്യയും കുടുംബാംഗങ്ങളും, അര്‍ബുദ രോഗം കൂടിയിട്ടും തിരിഞ്ഞുനോക്കിയില്ല, സ്വന്തം കുടുംബത്തില്‍ നിന്ന് പ്രവാസി ഗൃഹനാഥന്‍ നേരിട്ടത് കടുത്ത അവഗണന

കൊല്ലം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി ഗൃഹനാഥന്‍ കുടുംബത്തില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടുമാണ് കുടുംബത്തില്‍ നിന്ന് പ്രവാസിക്ക് അവഗണന നേരിടേണ്ടി വന്നത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുടുംബമാണ് പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്.

ജൂണ്‍ അവസാനത്തോടെയാണ് നാല്‍പത്തഞ്ചുകാരന്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അര്‍ബുദരോഗബാധിതന്‍ കൂടി ആയിരുന്നു അദ്ദേഹം. വീട്ടിലെ ക്വാറന്റൈനില്‍ ആയിരുന്നതിനാല്‍ ഭാര്യയും കുഞ്ഞും ബന്ധുവീട്ടിലേക്കു മാറി. ശേഷം, സമീപത്തെ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ശാരീരിക അവശത തോന്നിത്തുടങ്ങിയതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡിന്റെ പ്രാരംഭ ലക്ഷണം കണ്ടതോടെ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു കണ്ടു. ശേഷം 7നു നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. പിന്നീട് തിരികെ വീട്ടിലെത്തിയ യുവാവിനോട് അടുത്തിടപഴകാന്‍ ബന്ധുക്കള്‍ തയാറായില്ല. വീണ്ടും വീട്ടില്‍ ഗൃഹനാഥന്‍ തനിച്ചായി. ഭക്ഷണം മാത്രം വീടിന് മുന്നില്‍ എത്തിച്ച ശേഷം വീട്ടുകാര്‍ മടങ്ങും. കുറച്ചു ദിവസം കഴിഞ്ഞതോടെ യുവാവിന് അര്‍ബുദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. എന്നിട്ടു പോലും വീട്ടുകാര്‍ അടുക്കാന്‍ കൂട്ടാക്കിയില്ല. വിവരം അറിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും പഞ്ചായത്തംഗവും എത്തി വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ വീട്ടുകാര്‍ ഒപ്പം വരണമെന്നു നിര്‍ബന്ധിച്ചിട്ടും തയാറായില്ല.

ഒടുവില്‍ ആരോഗ്യ വകുപ്പ് അധികൃതരും പോലീസും പഞ്ചായത്തംഗവും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആംബുലന്‍സുമായി എത്തി. രോഗിക്കൊപ്പം വരണമെന്നാവശ്യപ്പെട്ട് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ബന്ധുക്കള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി. അതിനു പിന്നാലെയാണ് ഭാര്യയും ബന്ധുക്കളും യുവാവിനൊപ്പം പോകാന്‍ തയാറാത്. യുവാവിനെ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

Exit mobile version