സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി രോഗം. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ടെന്നും വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ ഇവിടുത്തെ അറുപത്തിയൊന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതിനാല്‍ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് ഇന്ന് 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 317 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ഭീതി വര്‍ധിപ്പിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഉറവിടം അറിയാത്ത 16 കേസുകളുമുണ്ട്.

Exit mobile version