തൃശ്ശൂരില്‍ ഛര്‍ദ്ദിച്ച് അവശനായി റോഡില്‍ വീണ് വൃദ്ധന്‍, കൊറോണ ഭീതിയില്‍ മാറിനിന്ന് ജനങ്ങളും; തുണയായത് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ബിബിന്‍, ഛര്‍ദ്ദിലും കോരി, വിസര്‍ജ്യങ്ങളും വൃത്തിയാക്കി ആശുപത്രിയിലെത്തിച്ചു, കൈയ്യടിക്കാം ഈ നന്മ മനസിന്

തൃശ്ശൂര്‍: മൂന്ന് മാസം മുന്‍പ് ജോലിക്ക് കയറിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ബിബിന്‍ ഇന്ന് വകുപ്പിന് തന്നെ അഭിമാനം നേടികൊടുത്തിരിക്കുകയാണ്. മനുഷ്യത്വം നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ് ബിബിന്‍ സേനയ്ക്ക് തന്നെ അഭിമാനമാകുന്നത്. വഴിയില്‍ ഛര്‍ദ്ദിച്ച് അവശനായി വീണ വയോധികനെ ജനം കൊറോണ പേടിയില്‍ തിരിഞ്ഞു നോക്കാതെ പോയ ഇടത്താണ് ദൈവദൂതനെ പോലെ ബിബിന്‍ എത്തിയത്.

സംഭവം ഇങ്ങനെ;

തൃശ്ശൂര്‍ പൂത്തോളിലെ എക്സൈസ് റേഞ്ച് ഓഫീസില്‍നിന്ന് വരുമ്പോളാണ് പ്രായമേറെയുള്ള ഒരാള്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചുകൊണ്ട് വരുന്നതു കണ്ടത്. പെട്ടെന്ന് അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതുകണ്ട ബിബിന്‍ പാഞ്ഞെത്തി അദ്ദേഹത്തെ താങ്ങിയെടുത്ത് സമീപത്തെ ഹോമിയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ പനിയുള്ള അദ്ദേഹത്തിന് കൊവിഡ് പ്രോട്ടോക്കോള്‍പ്രകാരം ചികിത്സ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് ഹോമിയോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഛര്‍ദിലും മറ്റ് വിസര്‍ജ്യങ്ങളും കഴുകിവൃത്തിയാക്കി ബിബിന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി. ഇതിനിടെ അജ്ഞാതന്‍ നല്‍കിയ നമ്പറുകളില്‍ ബിബിന്‍ വിളിച്ചെങ്കിലും ബന്ധുക്കളെല്ലാം ഒഴിഞ്ഞുമാറുകയും ചെയ്തു. ഒടുവില്‍ ഒരു ബന്ധുവിനെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തുകയായിരുന്നു. അതിനുമുന്‍പേ ആംബുലന്‍സ് എത്തിയെങ്കിലും വയോധികന് കൊവിഡ് ആണെന്ന സംശയത്തില്‍ കയറ്റാന്‍ തയ്യാറായില്ല.

ശേഷം കൊവിഡ് സേവനത്തിലുള്ള 108 ആംബുലന്‍സിനായി ശ്രമം നടത്തി. 108 ആംബുലന്‍സ് എത്തിയപ്പോഴേക്കുമാണ് വയോധികനെ ബിബിന്‍ തുടച്ച് വൃത്തിയാക്കിയത്. അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളും ആംബുലന്‍സില്‍ കയറ്റിക്കൊടുത്തു. ഇതിനു പുറമെ, വയോധികന്‍ ഹോമിയോ ആശുപത്രിയില്‍ ഛര്‍ദ്ദിച്ച എല്ലാ സ്ഥലവും കഴുകിവൃത്തിയാക്കിയ ശേഷമാണ് ബിബിന്‍ അവിടെനിന്ന് പോയത്.

ഭോപാലില്‍ സ്ഥിരതാമസമാക്കിയ അയ്യന്തോള്‍ ചുങ്കം സ്വദേശി പരമേശ്വരനാണ് വയോധികന്‍ എന്നു മാത്രമാണ് ബിബിന് കിട്ടിയ വിവരം. സംഭവത്തിന് ദൃക്‌സാക്ഷിയായ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയോധികന് കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ശക്തമായ പനി മാത്രമായിരുന്നു ഇദ്ദേഹത്തിന്. തൃശ്ശൂര്‍ കട്ടിലപ്പൂവം സ്വദേശിയായ ബിബിന്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴാണ് ജോലികിട്ടിയത്. വടക്കേമറ്റത്തില്‍ വീട്ടില്‍ റിട്ട. എസ്‌ഐ ചാക്കോയുടെ മകനാണ്. അമ്മ: ഗ്രേസി. ഇപ്പോള്‍ നന്മ നിറഞ്ഞ ഈ പ്രവര്‍ത്തിക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.

Exit mobile version