സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഇരുവരെയും കൊവിഡ് കെയര്‍ സെന്ററിലാക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി.കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്. ബെംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്.

സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ് സെന്ററിലേക്കും കൊണ്ടുപോകും. സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. നാളെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് സ്വര്‍ണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചത്.

Exit mobile version