മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകും; ദിലീപിനോട് കോടതി

മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍റോത്തക്കി കോടതിയില്‍ പറഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍, സുപ്രീംകോടതി മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍റോത്തക്കി കോടതിയില്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളില്‍ ഇല്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്ന് കോടതി ഇതിന് മറുപടി നല്‍കി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയല്‍ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് പൊലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോ എന്നും ചോദിച്ചു.

വേണ്ടത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്, അത് കിട്ടിയാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി ഡിസംബര്‍ 11 ലേക്ക് മാറ്റി.

ജസ്റ്റിസ് എ എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

Exit mobile version