മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയിലേക്ക് സ്വപ്നയെ കൂടി സമര്‍ത്ഥമായി മോര്‍ഫിംഗ് നടത്തി; കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനുമെതിരെ പോലീസില്‍ പരാതി

കൊച്ചി: വീണ്ടും മോര്‍ഫിങ്ങുമായി കോണ്‍ഗ്രസ് രംഗത്ത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിലും ചേര്‍ത്ത് വെച്ചാണ് കോണ്‍ഗ്രസ് മോര്‍ഫിങ്ങ് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനുമെതിരെ പോലീസില്‍ പരാതി നല്‍കി.

മുഖ്യമന്ത്രിയുടെ വീണയുടെ വിവാഹത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും എത്തിയിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മോര്‍ഫിങ് നടത്തി സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രം പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രത്തിലാണ് വ്യാജ പ്രചരണം അരങ്ങേറുന്നത്. കോണ്‍ഗ്രസിന് പുറമെ, വ്യാജ പ്രചരണത്തില്‍ സംഘപരിവാറും ഒപ്പമുണ്ട്.

മന്ത്രി ഇപി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്‍ത്ത് വെച്ച് പ്രചരിക്കുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സുനില്‍ തുടങ്ങിയവരാണ് ഈ പ്രചരണത്തിന് പിന്നില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരാതി നല്‍കിയിരിക്കുന്നത്.

ആധികാരികതയോടെ സ്വന്തം പ്രൊഫൈലില്‍ നിന്നാണ് ഇവര്‍ വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്പിക്കും, ടിജി സുനിലിനെതിരെ കണ്ണൂരിലുമാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയിരിക്കുന്നത്. വ്യാജ ചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും, ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

Exit mobile version