പതിനെട്ട് വര്‍ഷം മുമ്പ് ശരീരം തളര്‍ന്നു, അതിജീവനത്തിനായ് കുട നിര്‍മ്മാണം തുടങ്ങി; എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊറോണ പ്രതീക്ഷകളെല്ലാം തെറ്റിച്ചു; ജീവിതം വഴി മുട്ടി കവിത

ഗുരുവായൂര്‍: കൊവിഡ് കാരണം വരുമാനം നിലച്ച് ജീവിതം വഴി മുട്ടിയത് നിരവധി പേര്‍ക്കാണ്. ആ കൂട്ടത്തില്‍ ഒരാളാണ് കുന്നംകുളം സ്വദേശി കവിത. പതിനെട്ട് വര്‍ഷമായി നെഞ്ചിന് താഴോട്ട് തളര്‍ന്നു പോയ കവിതയുടെ ഏക വരുമാന മാര്‍ഗമാണ് കൊവിഡ് കാരണം നിലച്ചത്. സ്‌കൂള്‍ തുറക്കുന്നതും മഴക്കാലവും പ്രതീക്ഷിച്ച് നിര്‍മ്മിച്ച കുടകളും പേപ്പര്‍ പേനകളും എല്ലാം വിറ്റ് പോകാതെ കെട്ടിക്കിടക്കുകയാണ്.

കുടകള്‍ വിറ്റ് പോകാതായതോടെ കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗമാണ് നിലച്ചത്. അച്ഛന്‍ മരിച്ചതോടെ അമ്മയും കവിതയും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് കുട നിര്‍മ്മാണം. പേപ്പര്‍ പേനകളും അലങ്കാര ഉത്പന്നങ്ങളും കവിത നിര്‍മ്മിച്ചിരുന്നു. ഇവയെല്ലാം വില്‍ക്കാതെ കെട്ടികിടക്കുന്നതിന്റെ സങ്കടത്തിലാണ് കവിത.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നട്ടെല്ലിന് ബാധിച്ച ടിബി രോഗമാണ് കവിതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഓപ്പറേഷന്‍ നടത്തിയെങ്കിലും ഓപ്പറേഷനില്‍ വന്ന പിഴവ് മൂലം ശരീരം തളര്‍ന്നു കിടപ്പിലായി. 12 വര്‍ഷം പൂര്‍ണ്ണമായി കിടപ്പിലായിരുന്നു. എന്നാല്‍ മനസാന്നിധ്യം കൊണ്ട് രോഗത്തോട് പോരാടി എഴുന്നേറ്റിരിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്തി.

എഴുന്നേറ്റ് ഇരിക്കാന്‍ കഴിഞ്ഞതോടെയാണ് കവിത കുട നിര്‍മ്മാണം തുടങ്ങിയത്. അച്ഛനും അമ്മയ്ക്കും കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുട നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. നെഞ്ചിന് താഴെ പൂര്‍ണ്ണമായും തളര്‍ന്നുവെങ്കിലും തോറ്റ് കൊടുക്കാന്‍ തയ്യാറാകാത്ത ആളാണ് കവിത. ശരീരം തളര്‍ന്ന് കിടന്നപ്പോഴും വിധിയോട് പോരാടി മികച്ച വിജയമാണ് എസ്എസ്എല്‍എസി പരീക്ഷയില്‍ നേടിയത്. തുടര്‍ന്ന് ബിരുദവും കരസ്ഥമാക്കി.

തുടര്‍ പഠനത്തിനും വരുമാന മാര്‍ഗമെന്ന നിലയിലും ശാരീരിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി കുട നിര്‍മ്മാണം വിപുലമാക്കണമെന്നാണ് കവിതയുടെ ആഗ്രഹം. കുടകള്‍ ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍:+91 95265 47340

Exit mobile version