സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാല്, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല.

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം.

മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ പോലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്.

ഇന്നലെ മാത്രം 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയിലാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്ധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Exit mobile version