പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്ന് ആവശ്യം; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കുമനുസൃതമായി സാധ്യമായ പദ്ധതികള്‍ തയ്യാറാക്കേണ്ടത് പ്രവാസി- കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് അവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.

കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരില്‍ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തൊഴില്‍ ദാതാക്കള്‍ നല്‍കിയിട്ടില്ല.

ഇന്ത്യയിലേക്കു മടങ്ങിയെത്തിയ പ്രവാസികളില്‍ ഒരു വലിയ വിഭാഗം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. കൊവിഡ് പ്രതിസന്ധി മൂലം അടിയന്തിരമായി മടങ്ങേണ്ടി വന്നപ്പോള്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിനും അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ലന്നും ഹര്‍ജിക്കാരായ എല്‍എല്‍ബിക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വ പിവി സുരേന്ദ്രനാഥ് ഹൈക്കോടതി മുമ്പാകെ വാദിച്ചു. മഹാമാരിയുടെ അവസരം മുതലെടുത്ത് വമ്പിച്ച ‘കൂലി മോഷണ’ത്തിനാണ് അന്താരാഷ്ട്ര തലത്തില്‍ വമ്പന്‍ കോര്‍പ്പറേറ്റുകളുള്‍പ്പടെ ശ്രമിക്കുന്നത്. ‘കൂലി മോഷണ’ത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

തൊഴില്‍ സംബന്ധവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കേസുകള്‍ അതത് രാജ്യങ്ങളിലാണ് നല്‍കേണ്ടെന്നിരിക്കെ, കൊവിഡ് പ്രതിസന്ധി മൂലം ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടികള്‍ പോലും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍. തൊഴിലാളികള്‍ മടങ്ങിയാലും നഷ്പരിഹാരമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായ കേസുകള്‍ ഇന്ത്യന്‍ എംബസികള്‍ മുഖാന്തിരം നടത്താവുന്നതാണ്. കേസ് നടത്താന്‍ എംബസികള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ ഭൂരിപക്ഷം രാജ്യങ്ങളിലേയും നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ട്

മേല്‍പ്പറഞ്ഞ വസ്തുതകള്‍ നിലനില്‍ക്കെ വര്‍ഷങ്ങളോളം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് ഒടുവില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മടങ്ങുന്ന പ്രവാസികളുടെ ശമ്പള കുടിശ്ശികകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സംബന്ധിച്ച വിവര ശേഖരണം നടത്താനോ തുടര്‍ നിയമ സഹായങ്ങള്‍ക്കോ യാതൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടില്ല. ലോക് ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.ഇവരുടെ ഇന്‍ഷൂറന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ നിയമ നടപടി ആവശ്യമായി വന്നേക്കും.

പ്രസ്തുത സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ കുടിശ്ശികകളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്താനാവശ്യമായ സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് നാഷണല്‍ കണ്‍വീനറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ അഡ്വ ബിഎസ് സ്യമന്തക്, അഡ്വ ശ്രീദേവി കെ എന്നിവര്‍ മുഖാന്തിരം കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. മറുപടി സത്യവാങ്മൂലത്തിനും തുടര്‍വാദങ്ങള്‍ക്കുമായി കേസ് 2020 ജൂലൈ 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Exit mobile version