ആശ്വാസം; എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെയും ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ കൊവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നത്.

നേരത്തെ വട്ടംകുളം പിഎച്ച്‌സിയിലെ 25 ജീവനക്കാരുടെ ഫലവും നെഗറ്റീവ് ആയിരുന്നു. ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിടുകയായിരുന്നു.

രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും ഉള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ സെന്റിനല്‍സ് സര്‍വ്വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.163 ജീവനക്കാരുടെ ഫലം നെഗറ്റീവായോടെ പൊന്നാനിയില്‍ അല്‍പം ആശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്.

Exit mobile version