ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാവൂ. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ ആണ് കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്. കണ്ടെന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടതിനുപുറമേയാണ് നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും ചന്തകളിലും നാളെ മുതല്‍ മുതല്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്.

പച്ചക്കറി പഴവര്‍ഗ കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാം. ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അടച്ചിടും. മീന്‍ കടകളില്‍ പകുതി എണ്ണത്തിന് മാത്രം ഒരു ദിവസം പ്രവര്‍ത്തിക്കാം. ഇപ്പോള്‍ മീന്‍ വില്‍ക്കുന്നവരില്‍ 50 ശതമാനം പേര്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിയാല്‍ മതി.

മീന്‍ വില്‍പ്പനയ്ക്ക് മാര്‍ക്കറ്റില്‍ കോണ്ട്രാക്റ്റ് എടുത്തിട്ടുള്ളവര്‍ കച്ചവടക്കാര്‍ക്ക് ടോക്കണ്‍ നല്‍കി, വില്‍പ്പനക്കാരുടെ എണ്ണം നിയന്ത്രിക്കണം. രണ്ടു ചന്തകളിലെയും പലചരക്ക് ഉള്‍പ്പെടെയുള്ള എല്ലാ കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. മറ്റു ഷോപ്പുകളും ഒന്നിവിട്ട ദിവസങ്ങളില്‍ തുറക്കാം.

മാംസം വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11 വരെയാകും പ്രവര്‍ത്തിക്കുക. കോഴി ഇറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കാം. മാര്‍ക്കറ്റുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗവും പോലീസും ചേര്‍ന്ന് പ്രവേശനകവാടത്തില്‍ പരിശോധന ഏര്‍പ്പെടുത്തും.

മാളുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ആവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ കോര്‍പ്പറേഷന്‍ മാള്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകളുടെ അവധി ദിവസങ്ങളായ ഞായര്‍, ചൊവ്വ, വ്യാഴം എന്നിവ ഹോം ഡെലിവറിക്കായി ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. മാളുകളില്‍ എത്തുന്നവര്‍ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. കടകള്‍ അടപ്പിക്കും. നഗരത്തിലെ കടകളുടെ സ്ഥിതി പരിശോധിക്കാന്‍ 4 ഹെല്‍ത്ത് സ്‌ക്വാഡുകള്‍ പരിശോധന നടത്തുമെന്നും മേയര്‍ അറിയിച്ചു. 13 രോഗികളുടെ ഉറവിടമാണ് ഇനിയും കണ്ടെത്താത്തത്.

Exit mobile version