തലയിലും കഴുത്തിലും പരിക്കുകള്‍; കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: അയര്‍ക്കുന്നത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വൈദികന്റെ മുങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, തലയിലും കഴുത്തിലും ചെറിയ പരിക്കുകളുണ്ട്, കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കാവാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നലെയാണ് പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയലിനെ കാണാതായത്. ശേഷം ഇന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളി വളപ്പിലെ കിണറ്റിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ ആണ് വൈദികനെ കാണാതായത്. ഇന്നലെ തന്നെ പോലീസും നാട്ടുകാരും വൈദികനെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

അതേസമയം, സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലുമായിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയില്‍ ആറ് മാസം മുമ്പാണ് ഫാദര്‍ ജോര്‍ജ് എട്ടുപറയല്‍ ചുമതലയേറ്റെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

Exit mobile version