കോട്ടയത്ത് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

കോട്ടയം: കോട്ടയത്ത് രണ്ട് ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. പാലാ ചേര്‍പ്പുങ്കലിലെ ബിവിഎം കോളേജില്‍ പഠിക്കുന്ന അഞ്ജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകളാണ്. അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റില്‍ തെരച്ചില്‍ കഴിഞ്ഞ ദിവസം മുതല്‍ നടത്തിയിരുന്നു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്.

പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജുവിനെ കാണാതായതെന്നും നന്നായി പഠിക്കുന്ന തന്റെ മകള്‍ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി പറഞ്ഞു. പോലീസിനു നല്‍കിയ പരാതിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിക്കുന്നുണ്ട്.

Exit mobile version