മാനസികാരോഗ്യ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടി; കോഴിക്കോട്ടെ സിന്ധുവും സുധീഷും ഇനി പുതുജീവിതത്തിലേയ്ക്ക്, ആശംസകള്‍ നേര്‍ന്ന് നടന്‍ മാധവനും

കോഴിക്കോട്: മാനസികാരോഗ്യ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടിയ സിന്ധുവും സുധീഷും ഇനി പുതുജീവിതത്തിലേയ്ക്ക്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പുത്തൂര്‍മഠം വയോലി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി.

തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കു ചികിത്സയും പുനരധിവാസവും നല്‍കുന്ന ‘ബന്യന്‍'(The Banyan) എന്ന സംഘടനയുടെ തണലിലാണ് ഇരുവര്‍ക്കും പുതുജീവന്‍ ലഭിച്ചത്. മാനസികാരോഗ്യപ്രശ്‌നമുള്ള ഇരുവരും രോഗമുക്തി നേടിയതിനു ശേഷം ബന്യന്‍ നടത്തിയ പരിശീലന പരിപാടികള്‍ക്ക് എത്തിയപ്പോഴാണ് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറിയതും. മനസ്സിലുള്ളത് സംഘടനയെ അറിയിച്ചപ്പോള്‍ പൂര്‍ണ്ണ സമ്മതം മൂളി അധികൃതരും രംഗത്ത് വരികയായിരുന്നു.

സുധീഷിന്റെ നാടായ പുത്തൂര്‍ മഠത്തെ വയോലി ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധപ്രവര്‍ത്തകരും മാത്രമാണ് പങ്കുകൊണ്ടത്. വിവാഹത്തിന് ശേഷം ഇരുവരും മലപ്പുറത്തെ പുളിക്കലില്‍ ബന്യന്‍ ഇവര്‍ക്കായി സജ്ജീകരിച്ച ചെറിയ വീട്ടില്‍ താമസം തുടങ്ങും. മൂന്ന് മാസത്തിനകം സുധീഷിന്റെ സ്വന്തം വീട്ടിലേക്ക് ഇവര്‍ തിരിച്ചു പോവുകയും ചെയ്തു. ഇരുവരുടേയും പ്രണയകഥ നടന്‍ മാധവനും ട്വിറ്ററില്‍ പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. താരം ഇരുവര്‍ക്കും ആശംസകളും നേരുകയും ചെയ്തു.

Exit mobile version