സംസ്ഥാനത്തെ 5 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 എയര്‍ ഇന്ത്യ ജീവനക്കാരും

തിരുവനന്തപുരം: സംസ്ഥാനത്തെ 5 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 106 ആയി.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു.17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ കോവിഡ് മുക്തരായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version