ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ പോലീസിന്റെ മിന്നല്‍ പരിശോധന; വാഹന പരിശോധനയും ശക്തമാക്കി; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

കൂടാതെ വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ട് പോകുന്നത് തടയാനും മിന്നല്‍ പരിശോധന നടത്തും. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്‌ക് ഉപയോഗിക്കുകയും ഹെല്‌മെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്‌ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version