അരീക്കോട് ദുരഭിമാനക്കൊല; ആതിരയുടെ പിതാവിനെ കോടതി വെറുതെ വിട്ടു

അരീക്കോട്: അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെയാണ് കോടതി വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയതോടെയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. ആതിരയുടെ വിവാഹ തലേന്ന് ആയിരുന്നു ആതിരയെ രാജന്‍ കുത്തി കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ ആതിര വിവാഹം കഴിക്കുന്നതില്‍ ഉള്ള എതിര്‍പ്പാണ്് കൊലപാതകത്തിന് കാരണം.

ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് രാജന്‍ പലതവണ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര പ്രണയ ബന്ധത്തില്‍ ഉറച്ച് നിന്നതോടെ ബന്ധം കല്ല്യാണത്തിലേക്ക് എത്തി. കല്ല്യാണ തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതിരയെ രാജന്‍ കുത്തുകയായിരുന്നു. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.

Exit mobile version