വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസുകള്‍; പഠനം ‘കരുവാക്കി’ തട്ടുന്നത് കോടികള്‍, തട്ടിപ്പുകള്‍ പുറത്ത്, വാര്‍ത്ത മറച്ച് വെച്ച് മാധ്യമങ്ങളും

കൊച്ചി: കാക്കനാട് പ്രവര്‍ത്തിക്കുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് വഴി നടക്കുന്നത് വന്‍ തട്ടിപ്പ്. അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് കോടികളാണ് ഇവര്‍ തട്ടിയെടുത്തത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തത് എല്ലാം തുടച്ച് നീക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ്, അംഗീകാരം ഉണ്ടെന്ന് കാണിച്ച് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നത്.

അംഗീകാരം ഉണ്ടെന്ന് കാണിച്ച് ഏകദേശം മുപ്പതോളം കോഴ്സുകളിലേക്കാണ് ഇവര്‍ അപേക്ഷ ക്ഷണിക്കുന്നതും വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതും. കോഴ്‌സിന് ചേരുന്ന ഓരോ വിദ്യാര്‍ത്ഥിക്കും വന്‍ തുകയാണ് ഇവര്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന തട്ടിപ്പിലൂടെ നേടുന്നത് കോടികളും. കുസാറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂക്കിന്‍ തുമ്പത്താണ് ഈ പകല്‍കൊള്ള നടത്തിവരുന്നത് എന്നത് മറ്റൊരു വസ്തുത കൂടിയാണ്.

ഈ വിഷയം ശ്രദ്ധയില്‍ പെട്ടതോടെ അംഗീകാരമില്ലാത്ത കോഴ്സുകളില്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നു കഴിഞ്ഞ നവംബറില്‍ തന്നെ കേരള ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്ര കുറിപ്പ് കൊടുത്തിരുന്നെങ്കിലും അത് മുഖ്യധാര മാധ്യമങ്ങള്‍ മുക്കുകയാണ് ചെയ്തത്. വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങളാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. വാര്‍ത്ത മുക്കിയതിന്റെ മറ്റൊരു കാരണം മുഖ്യധാര പത്രങ്ങളില്‍ ഒന്നാം പേജില്‍ തന്നെ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ വലിയൊരു പരസ്യം നിറഞ്ഞിരുന്നു എന്നതാണ്. ലക്ഷങ്ങള്‍ വാരിയെറിഞ്ഞാണ് തങ്ങളുടെ പരസ്യം പത്രങ്ങളില്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കുവാന്‍ മുഖ്യധാര പത്രങ്ങള്‍ ഉള്‍പ്പടെ വിമുഖത കാണിക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റിയിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിക്കുന്നു എന്ന രീതിയില്‍ പരസ്യം കൊടുക്കുകയും, അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികളോട് പരീക്ഷ എഴുതാന്‍ മാത്രം യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് വന്നാല്‍ മതി എന്ന് പറഞ്ഞു കൊണ്ടാണ് കേരളത്തിലേ ഓഫ് കാമ്പസുകളില്‍ പഠിപ്പിക്കുന്നത്. നിലവില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സെന്ററില്‍ പഠിക്കുന്നുണ്ട്.

മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാത്രമാണ് തങ്ങള്‍ വഞ്ചിതരാകുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ അറിയുകയുളൂ. യൂജിസിയും സര്‍ക്കാരും അനുമതി നിഷേധിച്ച ഈ ഓഫ് കാമ്പസ് സിസ്റ്റത്തില്‍ പഠിച്ചത്തിനു ശേഷം
വാല്യൂ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകളുമായി, അംഗീകാരത്തിന് വേണ്ടി കോടതികളില്‍ കയറിയിറങ്ങാനേ അവസാനം ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കൂ. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ ,കേരള സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും ജോലി കിട്ടണമെങ്കില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നിന്ന് ‘ഇക്വാലന്‍സ് ‘ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഇത്തരം ഓഫ് കാമ്പസ് പഠനത്തിന് അത് ഒരിക്കലും പ്രായോഗികമല്ല. പലപ്പോഴും ഒന്നും അന്വേഷിക്കാതെയാണ് പരസ്യങ്ങള്‍ കണ്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇത്തരം തട്ടിപ്പ് കോഴ്സുകളില്‍ ചേരുന്നത് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

Exit mobile version