പ്ലാവില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ആള്‍ക്ക് കൊവിഡ് 19; ആശുപത്രിയിലെത്തിച്ചവരും പരിശോധിച്ചവരും നിരീക്ഷണത്തില്‍

പിലാത്തറ: പ്ലാവില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയായ നാല്‍പ്പത്തിമൂന്നുകാരനാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 19-നാണ് ചക്ക പറിക്കുന്നതിനിടയില്‍ വീണ് കഴുത്തിന് ഗുരുതരപരിക്കുകളോടെ കൈയും കാലും തളര്‍ന്ന നിലയില്‍ ഇയാളെ പരിയാം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആദ്യം കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുകയും ചെയ്തു. കാസര്‍കോട്ടുനിന്ന് വന്ന ആളായതിനാല്‍ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കി. ശനിയാഴ്ച ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിച്ചവരും പരിശോധനകള്‍ നടത്തിയ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇയാളെ പരിചരിച്ചവരുള്‍പ്പെടെ നാല്‍പതിലേറെപ്പേരുടെ സ്രവം പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. പരിചരിച്ചവരോട് ഏഴുദിവസത്തെ ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്. വീണ് പരിക്കേറ്റതിനാല്‍ മാത്രമാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതും രോഗം വ്യക്തമായതും. കൂടുതലാളുകള്‍ ഇദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടോയെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.

Exit mobile version