ലോക്ക് ഡൗണില്‍ ശമ്പളം കൊടുക്കാന്‍ സാധിക്കാതെയായി; ഇനി ജോലിക്ക് വരേണ്ടെന്ന് ഉടമ, ശമ്പളം സഹപ്രവര്‍ത്തകന് പകുത്ത് നല്‍കി റീത്ത

കോഴിക്കോട്: ലോക്ക് ഡൗണില്‍ ശമ്പളം കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ തൊഴിലാളികളെ പിരിച്ചുവിടുക എന്ന തീരുമാനത്തില്‍ എത്തിച്ചേരേണ്ട അവസ്ഥയിലാണ് പല കടയുടമകളും. ഇപ്പോള്‍ ശമ്പളം കൊടുക്കാന്ഡ ഇല്ലാതായതോടെ കടയുടമ പിരിച്ച് വിടാന്‍ തീരുമാനിച്ച തൊഴിലാളിക്ക് ശമ്പളം പകുത്ത് നല്‍കിയിരിക്കുകയാണ് സഹപ്രവര്‍ത്തകയായ റീത്ത.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ഹോം ഫര്‍ണിഷിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റീത്ത ഷെറിനാണ് ശമ്പളത്തിന്റെ പകുതി നല്‍കി സഹപ്രവര്‍ത്തകന്റെ തൊഴില്‍ സംരക്ഷിച്ചത്. ലോക്ക്ഡൗണ്‍ വെള്ളിമാട്കുന്നിലെ നൗഷാദിന്റെ സ്ഥാപനത്തേയും സാമ്പത്തികമായി തളര്‍ത്തുകയായിരുന്നു. രണ്ട് ജോലിക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഒരാള്‍ക്ക് പോലും ശമ്പളം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഒടുവില്‍ സീനിയര്‍ സ്റ്റാഫായ റീത്തയ്ക്ക് ശമ്പളം കൊടുക്കാനും പുതുതായി എത്തിയ പ്രവീണിനെ പിരിച്ചുവിടാനും നൗഷാദ് തീരുമാനിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇല്ലായ്മക്കിടയിലും തുച്ഛമായ വരുമാനത്തിന്റെ പകുതി പ്രവീണിന് നല്‍കാന്‍ റീത്ത തീരുമാനിക്കുകയായിരുന്നു. പിന്നെ നൗഷാദിനും മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. പ്രവീണിനെ നിലനിര്‍ത്താനും സാധ്യമായ ശമ്പളം നല്‍കാനും നൗഷാദും തീരുമാനിച്ചു.

Exit mobile version