നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തത്, ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്ലിങ്ങള്‍; മതവിദ്വേഷ പ്രചാരണവുമായി എന്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ലോകം ഒന്നടങ്കം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ വ്യാജ, മതവിദ്വേഷ പരാമര്‍ശവുമായി സംഘപരിവാര്‍ സഹയാത്രികന്‍ എന്‍ ഗോപാലകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് എന്‍ ഗോപാപാലകൃഷ്ണന്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വ്യാജ വിദ്വേഷവാദവും ഗോപാലാകൃഷ്ണന്‍ പറയുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്ലിങ്ങളുടെ നെഗളിപ്പ് തീരുമെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഇതിനു പുറമെ, മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയേയും ഇയാള്‍ വീഡിയോയില്‍ അധിക്ഷേപിക്കുന്നുണ്ട്. കൊവിഡ് വ്യാപന കാലത്ത് മതവിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെയെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് എന്‍ ഗോപാലാകൃഷ്ണന്റെ പ്രസ്താവന.

Exit mobile version