സംസ്ഥാനത്തേയ്ക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തി, ഭൂരിഭാഗവും പുഴുവരിച്ച നിലയില്‍; മൂന്ന് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. വാഹനവും പോലീസ് പിടികൂടി. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് വാഹനത്തിലുള്ളവര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും കണ്ടെത്തി. ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടുകയും ചെയ്തു. ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയില്‍ ലോറി എങ്ങനെ ഗുജറാത്തില്‍ നിന്ന് എത്തി എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. അതേസമയം, മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കുകയും ചെയ്തു.

Exit mobile version