കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി.
ചികിത്സതേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കി എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ചികിത്സതേടിയെത്തിയ അവസാനത്തെ രോഗി ഇന്ന് (28.04.2020) ഡിസ്ചാര്‍ജായി. ഇതുവരെ 2571 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. ഇതുവരെ 175 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ജനറല്‍ ആശുപതി 89, കാഞ്ഞങ്ങാട് ജില്ലാശുപതി 43, കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി 22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 19, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2 എന്നിങ്ങനെയാണ് ചികിത്സയിലുണ്ടായിരുന്നത്.

ഇതില്‍ 107 പേര്‍ വിദേശത്ത് വന്നതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 13 കൊവിഡ് രോഗികളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. ഇതില്‍ 8 രോഗികള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലും 4 രോഗികള്‍ കാഞ്ഞങ്ങാട് ജില്ലാശുപതിയിലും ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.

Exit mobile version