‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, എന്നാല്‍ കത്തിച്ചവര്‍ക്ക് ഒപ്പം ഇല്ല’; സാലറി ചലഞ്ചിലേക്ക് ‘ഒന്നല്ല രണ്ട്’ മാസത്തെ ശമ്പളം നല്‍കും;ആപത്തു വരുമ്പോഴല്ലാതെ പിന്നെ എപ്പോഴാ സഹായിക്കുക; വൈറലായി അധ്യാപകന്റെ കുറിപ്പ്

തൃശ്ശൂര്‍: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം വരെ മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച പ്രതിക്ഷ സംഘടന അധ്യാപകരെ വിമര്‍ശിച്ച് അതേ സംഘടനയില്‍ തന്നെ അംഗമായ അധ്യാപകന്‍. സുഭാഷ് കെ പുത്തുര്‍ എന്ന അധ്യാപകനാണ് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഫേസ്ബുക്ക്് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്.

ഞാന്‍ ഒരധ്യാപകനാണ്.ഒരു KPSTA മെമ്പറുമാണ്.പക്ഷെ ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസീകമായി ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ല. അതിനാല്‍ എന്റെ രണ്ടു മാസത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..

ഫേസ്ബുക്ക് പോസ്റ്റ്:

”എന്റെ രണ്ടു മാസത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ”പ്രിയ സഹോദരങ്ങളേ…
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഗവഃ ഓര്‍ഡര്‍ എന്റെ സംഘടനയില്‍ തന്നെയുള്ള അധ്യാപക സുഹൃത്തുക്കള്‍ ഇന്നലെ കത്തിച്ചു പ്രധിഷേധിച്ചതാണ് ഈ പോസ്റ്റിനാധാരം.

ഞാന്‍ ഒരധ്യാപകനാണ്.ഒരു KPSTA മെമ്പറുമാണ്.പക്ഷെ ഒരധ്യാപകന്‍ എന്ന നിലയില്‍ ഇന്നലെ നടന്ന പ്രതിഷേധ നടപടിയോട് മാനസീകമായി ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ല. എന്റെ നാട് ഒരു ഉള്‍ ഗ്രാമമാണ്.സാധാരണക്കാരായ ജനങ്ങള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമം. കൂലിപ്പണി എടുത്താണ് ഒട്ടു മിക്ക ആള്‍ക്കാരും ജീവിക്കുന്നത്.പണിയില്ലാതായിട്ട് കഷ്ടപാടിലാണ് എല്ലാവരും.അതു പോലെയുള്ള എത്ര ലക്ഷക്കണക്കിനാളുകളാണ് നമ്മുടെ കേരളത്തില്‍ ….

അവര്‍ക്കൊക്കെ ജീവിക്കേണ്ടേ….ആപത്തു വരുമ്പോഴല്ലാതെ പിന്നെ എപ്പോഴാ സഹായിക്കുക. ഈ അവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടത്..പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്..ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്റെ അച്ഛനും അച്ഛാഛനും നമ്മുടെ കുടുംബവും ഒരു കോണ്‍ഗ്രസ് കുടുംബമാണ്.പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നല്ലതല്ല.

പ്രളയ കാലത്തും അതിന് ശേഷവും അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടത് കിട്ടിയില്ല എന്നതും സര്‍ക്കാറിന്റെ ധൂര്‍ത്തും പാര്‍ിയിലെ ഒരു വിഭാഗം ആള്‍ക്കാര്‍ കാണിച്ച അഴിമതിയുമാണ് സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളേ നിങ്ങളെ പിന്‍ തിരിപ്പിച്ചതെങ്കില്‍ സര്‍ക്കാര്‍ ഓര്ഡര് കത്തിച്ചു കളയുന്നതോടൊപ്പം നാട്ടിലുള്ള ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണമായിരുന്നു.നിങ്ങളുടെ ശമ്പളം കൊടുത്ത് നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം എന്ന തോന്നലുള്ളവര്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.

കോവിഡ് വ്യാപനം അമേരിക്കയിലേതുപോലെ ഇവിടെ കേരളത്തില്‍ വ്യാപിച്ചിരുന്നെങ്കില്‍ ശമ്പളം എണ്ണി വാങ്ങാന്‍ നമ്മള്‍ ഇന്ന് ഉണ്ടായിരിക്കില്ലായിരുന്നു.പല ഉദ്യോഗസ്ഥരും പ്രളയ കാലം സുവര്‍ണ കാലമാക്കിയിട്ടുണ്ടാകാം..അതും പറഞ്ഞ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്ന പാവപ്പെട്ട ജനങ്ങളെ സഹാക്കാനുള്ള ഈ അവസരം നമ്മള്‍ കത്തിച്ചു കളയുകയല്ല വേണ്ടത് അവരുടെ കൂടെ നില്‍ക്കുകയാണ്.
എന്റെ സ്‌കൂളില്‍ എല്ലാ അധ്യാപകരും പി.ടി.എ കമ്മറ്റിയും ചേര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെ സ്‌കൂളിന്റെ പരിസരത്തുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2000 രൂപയോളം വരുന്ന കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.

പ്രളയമുണ്ടായപ്പോള്‍ സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ മടി കാണിച്ച ആളുതന്നെയാണു ഞാനും.സഹായിക്കാനുള്ള മടി കൊണ്ടായിരുന്നില്ല ..കല്യാണാവശ്യങ്ങള്‍ക്കായുള്ള ലോണും വണ്ടി വാങ്ങിയ ലോണും , കുറിയും ,വീട്ടു ചെലവുമൊക്കെ കണക്കു കൂട്ടി നോക്കിയപ്പോള്‍ സാലറി ചാലഞ്ചില്‍ കൂടാന്‍ തോന്നിയില്ല.അവസാനം PF ലോണ് 10 മാസത്തേക്ക് മരവിപ്പിച്ച് സാലറി ചാലഞ്ച് ഏറ്റെടുത്തു.സര്‍ക്കാര്‍ തന്ന ശമ്പളം കൊണ്ടുതന്നെയാണ് ഇതൊക്കെ ഉണ്ടായത് എന്ന് അപ്പോള്‍ ഓര്‍ത്തു.

അധ്യാപകരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമല്ലേ….ഇത്..ഒരു കാര്യം ” ആരെയും നോവിക്കാനോ,ആരെയും കുറ്റപ്പെടുത്താനോ,ആരെയെങ്കിലും ഇതിലേക്ക് നിര്‍ബന്ധിക്കാനോ ,തിരിച്ചൊരു മറുപടിക്കു വേണ്ടിയോ,അല്ല ഈപോസ്റ്റ്…അധ്യാപക സമൂഹത്തോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നില നില്‍ക്കണം എന്ന ആഗ്രഹംകൊണ്ടുമാത്രം……
നന്ദി …..

Exit mobile version