മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം മെയ് 3 വരെ എല്ലാ ദിവസവും ഉണ്ടാകും; ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്താനുള്ള തീരുമാനം തിരുത്തി; നടപടി പ്രവാസികളുടെ അഭ്യര്‍ത്ഥന പ്രകാരം

തിരുവനന്തപുരം: കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തി വന്ന വാര്‍ത്ത സമ്മേളനം മെയ് മൂന്ന് വരെ എല്ലാ ദിവസവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസികളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് വാര്‍ത്ത സമ്മേളനം മെയ് മൂന്ന് വരെ നടത്താന്‍ തിരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന തീരുമാനമാണ് തിരുത്തിയത്. ഇതോടെ മെയ് മൂന്ന് വരെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെക്കാണും. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ അടുത്ത ദിവസം മുതല്‍ വാര്‍ത്ത സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സ്പ്രിംഗ്‌ളര്‍ അടക്കമുള്ള വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്നായിരുന്നു വിമര്‍ശനം. ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഈ തീരുമാനമാണ് പ്രവാസികളുടെ അഭ്യര്‍ത്ഥന പ്രകാരം വീണ്ടും തിരുത്തിയിരിക്കുന്നത്. ഇതോടെ മെയ് മൂന്ന് വരെ എല്ലാ ദിവസവും അവലോകന യോഗം ചേരും. മുഖ്യമന്ത്രി മാധ്യമങ്ങളെക്കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Exit mobile version