മകള്‍ ഭിന്നശേഷിക്കാരി, മരുമകള്‍ക്ക് കാന്‍സറും, ലോക്ക് ഡൗണില്‍ മകന്റെ വരുമാനവും നിലച്ചു; എന്നിട്ടും ബൈപ്പാസ് സര്‍ജറി കഴിഞ്ഞ സത്യശീലന്‍ പെന്‍ഷനില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത് 5000 രൂപ!

കോഴിക്കോട്: മകള്‍ ഭിന്നശേഷിക്കാരി, മരുമകള്‍ക്ക് കാന്‍സറും, ലോക്ക് ഡൗണില്‍ മകന്റെ വരുമാനവും നിലച്ചു. ഇതാണ് ചാലിയം ചാലപ്പാടത്തെ 79 വയസ്സുകാരന്‍ മോസസ് സത്യശീലന്‍ പിള്ളയുടെ കുടുംബം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പെന്‍ഷനില്‍ നിന്ന് 10,500 രൂപ കൈയില്‍ കിട്ടിയപ്പോള്‍ അതില്‍ 5000 രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. കൊവിഡ് കാലത്തെ പ്രതിരോധിക്കാന്‍ നിരവധി പേരാണ് സഹായ ഹസ്തം നീട്ടി രംഗത്ത് വന്നിരിക്കുന്നത്.

എന്നാല്‍ അവരില്‍ ഹീറോ ആയിരിക്കുകയാണ് സത്യശീലന്‍. തന്റെ ദുരിത ജീവിതത്തിലും എല്ലാം മറന്ന് സര്‍ക്കാരിലേയ്ക്ക് ഒരു തുക നല്‍കാന്‍ തീരുമാനിച്ചതിന് ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. കൂടാതെ സത്യശീലനാണ് യഥാര്‍ത്ഥ ഹീറോയെന്നാണ് സോഷ്യല്‍മീഡിയയുടെയും വാഴ്ത്ത്. താന്‍ ദുരിതകാലം നീന്താന്‍ തുടങ്ങിയിട്ട് കാലമേറെയായതിനാല്‍ അതിനോട് പൊരുത്തപ്പെട്ടുവെന്നും കോവിഡ് മൂലം പെട്ടെന്ന് സ്തംഭിച്ച് നിന്നുപോയ തന്നേക്കാല്‍ പാവപ്പെട്ടവര്‍ക്കായി തന്റെ പെന്‍ഷനില്‍ നിന്ന് ഒരു ഭാഗം സംഭാവാന ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവേന്നും സത്യശീലന്‍ പറയുന്നു.

രണ്ട് ദിവസം മുമ്പ് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സത്യശീലന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറിയത്. കഴിഞ്ഞ ദിവസം പൊരിവെയിലത്ത് സ്റ്റേഷനിലേക്ക് നടന്നുവന്ന് പണം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ സ്റ്റേഷന്‍ അധികൃതര്‍ ഇദ്ദേഹത്തെ ചാലിയത്തെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പണം നല്‍കുന്നത് ആദ്യം വീട്ടുകാര്‍ അറിയാത്തതിനാല്‍ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത് കണ്ട് വീട്ടുകാരടക്കം പേടിച്ച് പോയിരുന്നുവെങ്കിലും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പണം നല്‍കാന്‍ വീട്ടുകാര്‍ പൂര്‍ണമായി സമ്മതിക്കുകയായിരുന്ന് പോലീസ് അധികൃതര്‍ പറയുന്നു.

പബ്ലിസിറ്റി ഇഷ്ടമില്ലെന്ന് പറഞ്ഞ് പടമെടുക്കാന്‍ പോലും സത്യശീലന്‍ ആദ്യം തയ്യാറായില്ല. പക്ഷെ ഇങ്ങനെയൊരവസ്ഥയിലുള്ളയാള്‍ സംഭാവന നല്‍കുന്നത് പുറം ലോകമറിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ പടമെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെയു സലീഷ്‌കുമാര്‍ ആണ് സത്യശീലനെ കുറിച്ചും അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയും വാക്കുകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പെന്‍ഷന്‍ കിട്ടിയ 10500 രൂപയില്‍ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സന്നദ്ധനായി 79 വയസ്സ് പ്രായമുള്ള ഒരാള്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വന്നിരുന്നുവെന്ന് SI സാര്‍ പറഞ്ഞതു മുതല്‍ അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയായിരുന്നു.. പട്രോളിംഗിനിടെ ഉച്ചയോടെ സാറിന്റെ ഫോണില്‍ അദ്ദേഹത്തിന്റെ വിളി വന്നു, പണവുമായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നുവെന്നും പറഞ്ഞു കൊണ്ട്… ഇത്രയും പ്രായമുള്ള ഒരാളെ കത്തുന്ന വെയിലില്‍ നടത്തിക്കുന്നത് ഉചിതമല്ലെന്നു തോന്നിയ ഞങ്ങള്‍ പോലീസ് വാഹനവുമായി അങ്ങോട്ടേക്ക് പോയി.. ഞങ്ങളവിടെ എത്തുമ്പോള്‍ വെയിലിനെ പോലും വകവെക്കാതെ റോഡരികില്‍ അദ്ദേഹം നില്‍ക്കുന്നുണ്ടായിരുന്നു.. പോലീസ് വണ്ടിയിലേക്ക് അയാളെ കയറ്റുമ്പോഴേക്കും കരഞ്ഞുകൊണ്ട് ഭാര്യയും കൂടെ മകനും അവിടേക്ക് ഓടി വന്നു. അപ്പോഴാണ് ഈ കാര്യം വീട്ടില്‍ അറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായത്. ടക സാര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആ കുടുംബം പൂര്‍ണ്ണ സമ്മതം അറിയിക്കുകയും മകനും ഞങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറാകുകയും ചെയ്തു.. മകനോട് സംസാരിച്ചപ്പോഴാണ് ആ കുടുംബത്തെപ്പറ്റി കൂടുതല്‍ അറിഞ്ഞത്.. ബൈപാസ് സര്‍ജറി കഴിഞ്ഞതാണ് ആ മനുഷ്യന്‍.. ബുദ്ധിമാന്ദ്യമുള്ള ഒരു മകള്‍ വീട്ടിലുണ്ട്.. ഒരു ക്യാന്‍സര്‍ രോഗിയും ആ വീട്ടിലുണ്ട്.. ഇങ്ങനെയുള്ള ഒരവസ്ഥയിലും ഇതിനു തയ്യാറായ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ ഇത് പബ്ലിസിറ്റിക്കല്ല സാര്‍ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും ഒടുവില്‍ ഞങ്ങളുടെ ആഗ്രഹത്തിനു വഴങ്ങിത്തന്നു..ഈ നാട് ഒരു വലിയ ദുരന്തത്തെ നേരിടുമ്പോള്‍ സര്‍ക്കാര്‍ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഇതു പോലെ പതിനായിരങ്ങളുടെ വിശ്വാസമായി മാറിയ മുഖ്യമന്ത്രിയുടെ പേരില്‍, ഈ നാടിന്റെ പേരില്‍.. 5000 രൂപയ്ക്ക് 5 കോടിയുടെ മൂല്യമുണ്ടെന്ന് തെളിയിച്ച ‘മോസസ് സത്യ ശീല പിള്ളയ്ക്ക് മനസ്സു കൊണ്ടൊരു BIG SALUTE…

Exit mobile version