‘കോള്‍ വന്നത് തിരുവനന്തപുരത്ത് നിന്ന്, ആരാണെന്നും മനസിലായി, ഇനിയും എന്റെ സഹോദരിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍..’ സ്വരം കടുപ്പിച്ച് പ്രതാപ് പോത്തന്‍

കൊച്ചി: വയധികയായ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് ഒരാള്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിച്ചതായി നടന്‍ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വരം കടുപ്പിച്ചാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

ആലുവയില്‍ താമസിക്കുന്ന തന്റെ സഹോദരിയെ താനാണെന്ന വ്യാജേന ഒരു അജ്ഞാതന്‍ വിളിച്ച് ഭീതി പരത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു. കോള്‍ വന്നത് തിരുവനന്തപുരത്ത് നിന്നാണെന്നും വിളിച്ച വ്യക്തിയെ വ്യക്തമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കല്‍ മറുപടി ഇതായിരിക്കില്ലെന്നും, നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ സഹോദരി അവരുടെ എണ്‍പതുകളിലാണ്. ദീര്‍ഘനാളുകളായി അവര്‍ ഇറ്റലിയിലായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുന്‍പു തന്നെ അവര്‍ ഇറ്റലിയില്‍ നിന്നു തിരിച്ചെത്തുകയും ആലുവയിലെ വീട്ടില്‍ താമസമാക്കുകയും ചെയ്തിരുന്നു. അവരുടെ ഭര്‍ത്താവും മകനും മരിച്ചുപോയതിനാല്‍ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കില്‍ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാന്‍ നിരവധി തവണ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

ഇന്നലെ, ഒരു വിഡ്ഢി ഞാനാണെന്നു പറഞ്ഞ് എന്റെ സഹോദരിയെ ഫോണില്‍ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. ഞാനാണെന്ന് കരുതി ഡ്രൈവര്‍ ഫോണ്‍ എന്റെ സഹോദരിക്കു നല്‍കി. സഹോദരി ഫോണെടുത്തതും അയാള്‍ ചുമയ്ക്കാന്‍ തുടങ്ങി. ചുമ വല്ലാതായി അയാളുടെ അഭിനയം കൂടിപ്പോയപ്പോള്‍ എന്റെ സഹോദരിക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ വീണ്ടും ചുമയക്കുകയും ഇടയ്ക്ക് ഞാന്‍ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാല്‍ എന്റെ സഹോദരി ഫോണ്‍ കട്ട് ചെയ്ത് എന്റെ നമ്പറില്‍ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാല്‍ എനിക്ക് ഫോണ്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല. എന്റെ സഹോദരി അസ്വസ്ഥയായതിനാല്‍ നേരത്തെ വിളിച്ചത് ആരാണെന്ന് നമ്പര്‍ നോക്കി കണ്ടു പിടിക്കാനുള്ള ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല. ഒടുവില്‍, ഞാന്‍ തിരിച്ചു വിളിച്ചപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്. എന്റെ നിര്‍ദ്ദേശ പ്രകാരം സഹോദരി നമ്പര്‍ നോക്കി. തിരുവനന്തപുരത്തുള്ള ഒരു നമ്പറില്‍ നിന്നാണെന്ന് കോള്‍ വന്നിരിക്കുന്നത്. ആരാണെന്ന് എനിക്കറിയാം. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മറുപടി ഇതുപോലെ ആയിരിക്കില്ല

Exit mobile version