കൊറോണ ബാധിച്ച് സൗദിയില്‍ മരണം, ഖബറടക്കവും സൗദിയില്‍ തന്നെ; മനസില്ലാ മനസിലോടെ സമ്മതപത്രത്തില്‍ ഒപ്പിട്ട് ഇവള്‍, കണ്ണീര്‍ കാഴ്ച

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞപ്പോഴേയ്ക്കുമാണ് കൊറോണ വൈറസ് പ്രിയതമന്റെ ജീവന്‍ എടുത്തത്. വൈറസ് ബാധയേറ്റ് മരണപ്പെട്ടതിനാല്‍ ഒരു നോക്ക് കാണുവാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഈ കുടുംബത്തിനുള്ളത്. കണ്ട് നില്‍ക്കാനാവാത്തതും വേദനിപ്പിക്കുന്നതും ഷബ്നാസിന്റെ ഭാര്യയുടെ കണ്ണീരാണ്.

ഖബറടക്കം സൗദിയില്‍ തന്നെ നടത്താനുള്ള അനുമതിക്കായി അവള്‍ ഒപ്പിടുമ്പോള്‍ നിറഞ്ഞൊഴുകിയത് കൂടി നിന്നവരുടെ കണ്ണുകളാണ്. എട്ടുമാസം മുന്നേ ഉറപ്പിച്ച വിവാഹത്തിനായി ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്. ഏതൊരു പ്രവാസിയേയും പോലെ പുതിയ പെണ്ണിനൊപ്പം കുറച്ചു ദിവസങ്ങള്‍ മാത്രം ചെലവഴിച്ച് വിമാനം കയറുകയായിരുന്നു.

രണ്ട് മാസം മാത്രമാണ് തന്റെ പ്രിയതമയ്ക്കൊപ്പം ഷബ്നാസ് ചെലവഴിച്ചത്. മാര്‍ച്ച് 10നാണ് സൗദിയിലേയ്ക്ക് യാത്ര പറഞ്ഞ് പോയത്. എല്ലാരോടും സലാം ചൊല്ലി പോയത് അവസാന യാത്രയാണെന്ന് അറിഞ്ഞത് പിന്നീടായിരുന്നു. എല്ലാവരും ഒരുപോലെ തേങ്ങുമ്പോള്‍ എല്ലാ വേദനയും ഉള്ളിലൊതുക്കി ഉമ്മറപ്പടിയില്‍ ആരെയും ആശ്വസിപ്പിക്കാനാകാതെ വേദനിക്കുകയാണ് ഉപ്പ മമ്മു സാഹിബ്.

മകന്റെ വേര്‍പാടിനെ ഓര്‍ത്തുള്ള ഉപ്പയുടെ ഹൃദയം നുറുങ്ങുന്ന വാക്കുകള്‍ ഇങ്ങനെ;

സന്തോഷത്തോടെ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ മോനാണ്. അവനെ അവസാനമായി ഒരുവട്ടം കൂടി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ… എല്ലാം പടച്ചവന്റെ തീരുമാനമാണ്. അതിനെ തടുക്കാനാകില്ല… ഉപ്പയെന്ന നിലയില്‍ അവനു വേണ്ടി ദുആ ചെയ്യാനേ എനിക്കാവൂ.. കണ്ണടച്ചാലും തുറന്നാലും മകന്റെ മുഖം മാത്രം. മകന്‍ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ രംഗം മാത്രം.

എട്ടുമാസം മുന്നേ ഉറപ്പിച്ച വിവാഹത്തിനായി ഇക്കഴിഞ്ഞ ഡിസംബറിനാണ് അവന്‍ നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്. ഏതൊരു പ്രവാസിയേയും പോലെ പുതിയ പെണ്ണിനൊപ്പം കുറച്ചു ദിവസങ്ങള്‍ മാത്രമാണ് എന്റെ കുട്ടി ചെലവഴിച്ചത്. രണ്ടു മാസം. പടച്ചവന്‍ അവന്റെ ജീവിതത്തില്‍ നിശ്ചയിച്ചിരുന്ന വലിയ സന്തോഷത്തിന്റെ ആയുസ് അത്രയും മാത്രം. മാര്‍ച്ച് 10നാണ് അവന്‍ യാത്ര പറഞ്ഞ് പോയത്. എല്ലാരോടും സലാം ചൊല്ലി അവന്‍ ഇവിടുന്ന പോയത് അവസാന യാത്രയാണെന്ന് ഓര്‍ക്കുമ്പോള്‍. ആ കുട്ടിയുടെ കാര്യം ഓര്‍ക്കുമ്പോഴാണ് ഏറ്റവും സങ്കടം. എന്റെ മകനൊപ്പം നല്ലൊരു ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. എന്റെ മോള്‍ക്ക് എല്ലാം സഹിക്കാനുള്ള ശക്തി പടച്ചവന്‍ കൊടുക്കട്ടേ.

മധുവിധു തീരും മുന്നേയാണ് അവന്‍ മരണത്തിനു കീഴടങ്ങുന്നത്. പക്ഷേ ദുഃസൂചന നല്‍കിയെത്തിയ ചെറിയ പനി കോവിഡിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇവിടുന്ന് പോയ പാടെ ചെറിയൊരു പനിയും തൊണ്ടവേദനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ അവന് പനിയും തൊണ്ട വേദനയുമൊക്കെ വരുന്നതാണ്. അതുകൊണ്ട് തന്നെ സാരമല്ലാത്ത ആ ദീനത്തെ കാര്യമാക്കിയില്ല. ഇടയ്ക്ക് എപ്പോഴോ ഒരു ക്ലിനിക്കില്‍ പോയപ്പോ സാരമില്ലെന്ന് പറഞ്ഞ് വിടുകയും ചെയ്തു. ദുബായിയിലുള്ള സഹോദരനോട് ഇക്കാര്യം പങ്കുവച്ചെങ്കിലും ഇത്തരമൊരു ദുരന്തത്തിലേക്കുള്ള കാരണമാണിതെന്ന് അവനും കരുതിയില്ല. ആശുപത്രിയില്‍ വച്ച് തന്റെ വീഡിയോ ഉള്‍പ്പെടെ രോഗവിവരങ്ങള്‍ എല്ലാം അടങ്ങിയ ക്ലിപ്പുകള്‍ സഹോദരന് അയച്ചു കൊടുക്കുമായിരുന്നു. ആ അറിവുകള്‍ മാത്രമാണ് എനിക്കുള്ളത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് വിഡിയോ കോളില്‍ വന്നിരുന്നു. അന്നേരം അവനിത് പറയുമ്പോ ഞാന്‍ വഴക്കു പറഞ്ഞു. ഉടന്‍ ആശുപത്രിയിലേക്കെത്താന്‍ പറഞ്ഞു. പക്ഷേ ആശുപത്രിയിലേക്കെത്തുമ്പോഴേക്കും വേദനയും പനിയും കൂടുതലായി. അത് ലോകത്തിന്റെ തന്നെ ജീവനെടുക്കുന്ന കൊറോണയുടെ ലക്ഷണമാണെന്നും പിന്നീടാണ് മനസിലാക്കുന്നത്. എല്ലാം തിരിച്ചറിയുമ്പോഴേക്കും എന്റെ മകനെ പടച്ചോന്‍ തിരിച്ചു വിളിച്ചു. രോഗം തിരിച്ചറിഞ്ഞ് നാലാം ദിനം അവന്‍ മരണപ്പെട്ടു.

അവനെ അവസാനമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ ആ ദേഹം ഇങ്ങെത്തിക്കുന്നത് നന്നല്ല എന്ന് തോന്നി. കെഎംസിസി പോലുള്ള സന്നദ്ധ സംഘടനകള്‍ ഇടപെട്ട് അവിടെ ഖബറടക്കാനുള്ള ഏര്‍പാടുകള്‍ ചെയ്തു. അവന്റെ ഭാര്യ അതിനുള്ള സമ്മതം നല്‍കി. ഞങ്ങള്‍ എല്ലാര്‍ക്കും ഒരു പോലെ സങ്കടം നല്‍കുന്ന കാര്യം തന്നെയാണത്. പക്ഷേ എന്തു ചെയ്യാന്‍. കടല്‍ കടന്നതോടെയാണ് ആ കുടുംബത്തിന്റെ പരാധീനതകള്‍ക്ക് ആശ്വാസം പകര്‍ന്ന്, സാമ്പത്തികമായ മെച്ചമുണ്ടാകുന്നത്. എല്ലാം അവസാനിച്ചു. അവനു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല.

Exit mobile version