വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു; സമീപത്തെ ഫിഷറീസ് ബോട്ടുകള്‍ തകര്‍ന്നു

വിഴിഞ്ഞം: അഞ്ചുവര്‍ഷമായി നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു. മുംബൈയില്‍ നിന്നുള്ള ബ്രഹ്മേശ്വര എന്ന ടഗ്ഗ് ആണ് മറിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ വലിയ ശബ്ദത്തോടെ ടഗ്ഗ് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫിഷറിസ് വകുപ്പിന്റെ പഴയ പെട്രോള്‍ ബോട്ടും തകര്‍ന്നു.

അഞ്ച് വര്‍ഷം മുന്നേ ഇന്ധനവും വെള്ളവും തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ചാണ് ടഗ്ഗ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. എന്നാല്‍ തീരത്ത് അടുത്ത ശേഷം ജീവനക്കാരും ഉടമകളും തമ്മിലുള്ള വേതനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് ടഗ്ഗ് ഇവിടെ കുടുങ്ങുകയായിരുന്നു.ജീവനക്കാരും ഉടമകളും ഉപേക്ഷിച്ച ടഗ്ഗിനെ തുറമുഖത്തുനിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരുടെ ആവശ്യം ഉടമകള്‍ ചെവികൊണ്ടില്ല.

മുംബൈയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കടം, ജപ്തിയിലൂടെ ഈടാക്കാന്‍ ബാങ്ക് അധികൃതര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. എന്നാല്‍ മതിയായ വില ലഭിക്കാത്തതിനാല്‍ ലേലം നടന്നില്ല. തുരുമ്പിച്ച് വെള്ളം കയറിയ ടഗ്ഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് ടഗ്ഗ് മറിഞ്ഞ് കടലില്‍ താണത്.

Exit mobile version