ലോക്ക് ഡൗണ്‍ വിലക്കുകളെ മറികടന്ന് ആളെക്കൂട്ടി നിസ്‌കാരം; ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അനുസരിക്കുന്നതിലും കൂടുതല്‍ ലംഘിക്കുന്നവരാണ്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നപടികളുമാണ് പോലീസും സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാലോട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പെരിങ്ങമല, ചിറ്റൂര്‍ ജമാ അത്ത് പള്ളിയില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടം ചേര്‍ന്ന് നിസ്‌കാര ചടങ്ങുകള്‍ നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്‌കാരം. സംഭവത്തില്‍ പെരിങ്ങമല, തെന്നൂര്‍ സ്വദേശി കളായ ബഷീര്‍ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുള്‍ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാന്‍ (42), നസ്സിം (39) ബുഹാരി (39), സജീര്‍ (27), മൂസാകുഞ്ഞ് (65) , നിസ്സാര്‍ മുഹമ്മദ് സുള്‍ഫി (48) എന്നിവരാണ് അറസ്റ്റിലായത്. ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു.

വിലക്ക് ലംഘിച്ച് നിസ്‌കാരം നടത്തിയതിന് നേരത്തെ, വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version