കണ്ണൂര്‍ ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയില്‍ ചാടി; തടവുചാടിയത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയില്‍ ചാടി. ഉത്തര്‍പ്രദേശ് സ്വദേശിയായ അജയ് ബാബുവാണ് ജയില്‍ ചാടിയത്. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജയിലിലും ശക്തമായ ജാഗ്രത പുലര്‍ത്തിയിരുന്നു. അജയ് ബാബു കഴിഞ്ഞ കുറച്ച് ദിവസമായി കൊറോണ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ജയില്‍ ചാടിയത്.

കൊറോണ നിരീക്ഷണ വാര്‍ഡില്‍ നിന്നുമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കാസര്‍കോട് കാനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. മാര്‍ച്ച് 25നാണ് കാസര്‍കോട് നിന്നും അജയ്ബാബുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

കൊറോണ വൈറസ് ബാധിത മേഖലയായ കാസര്‍കോട് നിന്ന് കൊണ്ടുവന്നതിനാലാണ് ജയിലില്‍ ഇയാളെ നിരീക്ഷണ വാര്‍ഡിലേയ്ക്ക് മാറ്റിയത്. ഇവിടുത്തെ വെന്റിലേഷന്‍ തകര്‍ത്താണ് അജയ് ബാബു രക്ഷപ്പെട്ടത്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Exit mobile version