മൂന്നാറില്‍ നിന്നും മുങ്ങിയ ബ്രിട്ടീഷ് പൗരന്‍ കൊവിഡില്‍ നിന്നും മുക്തനായി; സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ആശുപത്രി വിട്ടു

കൊവിഡ്: മൂന്നാറില്‍ നിന്ന് മുങ്ങിയ ബ്രിട്ടീഷ് പൗരന്‍ കൊവിഡില്‍ നിന്നും മുക്തനായി. കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ബ്രിട്ടീഷ് പൗരനായ ബ്രയാന്‍ നീല്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. മരണമുഖത്ത് നിന്നാണ് ബ്രയാന്‍ ജീവിതത്തിലേയ്ക്ക് കയറി വന്നത്. മരണപ്പെടുമെന്ന് മനസില്‍ ഉറപ്പിച്ച തന്നെ രക്ഷിച്ച സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും പറഞ്ഞുകൊണ്ട് ബ്രയാന്‍ ആശുപത്രി വിടുകയും ചെയ്തു.

ഇയാള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് ഇടയ്ക്ക് ഡോക്ടര്‍മാര്‍ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. തിരിച്ചു വരവില്‍ പരിചരിച്ച മെഡിക്കല്‍ സംഘവും ബ്രയാനൊപ്പം സന്തോഷത്തിലാണ്. കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മാര്‍ച്ച് 15 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ബ്രയാനിനെ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടിയത്.

ആശുപത്രിയില്‍ എത്തിയ ശേഷം കൊവിഡ് ബാധ മൂലം ന്യുമോണിയ രൂക്ഷമായി അപകടാവസ്ഥയില്‍ എത്തി. തുടര്‍ന്ന് എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന് നല്‍കി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വരികയും ചെയ്തു. 14 ദിവസം ഈ മരുന്നുകള്‍ തുടരുകയും ചെയ്തു. പിന്നാലെ, ന്യൂമോണിയയും പനിയും കുറഞ്ഞു. കൊവിഡ് പരിശോധനാഫലവും നെഗറ്റീവായതോടെയാണ് ഇദ്ദേഹം ആരോഗ്യവാനായി ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും എട്ടാം തീയതി വരെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരും. ഇദ്ദേഹത്തിന്റെ ഭാര്യക്ക് കൊവിഡ് നെഗറ്റീവ് ആയതിനാല്‍ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.

Exit mobile version