കാസര്‍കോടിന് ഇരട്ടപ്പൂട്ട്; പൂര്‍ണ്ണമായും ഇനി പോലീസ് നിയന്ത്രണത്തില്‍, ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, ആവശ്യ സാധനങ്ങള്‍ വീട്ടിലെത്തും, ഭയം വേണ്ട

കാസര്‍കോട്: കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണ്ണമായും പോലീസ് നിയന്ത്രണം ഏറ്റെടുക്കും. ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തുമോ എന്ന ആശങ്കയും വേണ്ട, എല്ലാം തന്നെ പോലീസ് എത്തിക്കുന്നതാണെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. കനത്ത പോലീസ് ബന്തവസ്സ് ഉണ്ടാകും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും മാത്രം അയച്ചാല്‍ മതിയാകും.

കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി അതനുവദിക്കില്ലെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Exit mobile version