വരന്റെ കൈപിടിച്ച് സ്റ്റേജില്‍ നില്‍ക്കേണ്ട ഷിഫ, സ്റ്റെതസ്‌കോപ്പും നെഞ്ചിലേറ്റി കര്‍മനിരതയായി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍; വനിതാ ഡോക്ടര്‍ക്ക് കൈയ്യടി

കാരശ്ശേരി: ആടയാഭരണങ്ങളും അണിഞ്ഞ് വരന്റെ കൈപിടിച്ച് സ്റ്റേജില്‍ നില്‍ക്കേണ്ട ഡോ. ഷിഫ എം മുഹമ്മദ് ഇപ്പോള്‍ സ്‌റ്റെതസ്‌കോപ്പും മുറുകെ പിടിച്ച് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കര്‍മനിരതയായി പ്രവര്‍ത്തിക്കുകയാണ്. ഷിഫയുടെ വിവാഹം നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി വരുമ്പോഴായിരുന്നു കൊറോണ വൈറസ് വ്യാപനം. ഇതോടെ ഇപ്പോള്‍ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു.

മകളുടെ മഹാമനസ്‌കത മനസ്സിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും ചെയ്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെയ്ക്കുകയും ചെയ്തു. നവവധുവാകേണ്ട ഡോ. ഷിഫ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്.

എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ. വലിയപൊയില്‍ സാലിബ്ഖാന്റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദുമായുള്ള വിവാഹം മാര്‍ച്ച് 29ന് ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്കത്തും തയ്യാറാക്കി, ഒരുക്കങ്ങളും നടത്തി. അതിനിടയിലാണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തരസാഹചര്യത്തിലേക്ക് നാട് മാറിയതും. ശേഷം തന്റെ ചുമതലകളിലേയ്ക്ക് കടക്കുകയായിരുന്നു ഇവര്‍.

Exit mobile version