പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ; കേസ് അവസാനിച്ചുവെന്ന് നികേഷ്‌കുമാര്‍ കരുതേണ്ടെന്ന് കെഎം ഷാജി

നാളെ സഭയിലെത്തുമെന്നും നിയമസഭ സെക്രട്ടറിയടക്കം വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും കെഎം ഷാജി പറഞ്ഞു.

ന്യൂഡല്‍ഹി: നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയ കേസുമായി ബന്ധപ്പെട്ട് തന്റെ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് കെഎം ഷാജി. നാളെ സഭയിലെത്തുമെന്നും നിയമസഭ സെക്രട്ടറിയടക്കം വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും കെഎം ഷാജി പറഞ്ഞു. നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ മുതല്‍ നിയമസഭയില്‍ ഉണ്ടാവും. എംഎല്‍എയെ അയോഗ്യനാക്കാന്‍ കോടതിക്ക് അവകാശം ഇല്ല. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് ഇറക്കിയ ശരിയായ ആളെ കണ്ടെത്തണം. കൃത്രിമ കേസിനെതിരെ നിയമപോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

നിയമസഭയില്‍ എത്താമെങ്കിലും കെഎം ഷാജിക്ക് വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ല. അതുപോലെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ല. സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനുവരിയിലാണ് ഇനി അപ്പീല്‍ പരിഗണിക്കുക. ഷാജിയുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി.

കേസ് പരിഗണിച്ചു എന്നതിലാണ് സന്തോഷം. ഉപാധികളോടെയുള്ള സ്റ്റേ സ്വാഭാവികം മാത്രമാണെന്നും നികേഷ്‌കുമാര്‍ കേസ് അവസാനിച്ചു എന്ന് കരുതേണ്ടെന്നും താന്‍ തുടങ്ങുന്നതെ ഉള്ളൂവെന്നും ഷാജി പറഞ്ഞു.

Exit mobile version