പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പാല്‍പായസത്തിലേയ്ക്കും പുത്തരിയുണ്ടയിലേയ്ക്കും വേണ്ട പഞ്ചസാര മുസ്ലീം തറവാട്ടില്‍ നിന്ന്! മതസൗഹാര്‍ദം കലര്‍ന്ന ‘മധുരം’ ജാതിവ്യത്യാസമില്ലാത്ത നാട്ടുകാര്‍ക്കും ഏറെ പ്രിയം

ക്ഷേത്രത്തിലെ ഉത്സവ കാലമാണിത്.

പയ്യന്നൂര്‍: കേരളം മതസൗഹാര്‍ദം കൈവിടാത്തവരെന്ന് പ്രളയനാളുകളില്‍ തിരിച്ചറിഞ്ഞവരാണ് നാം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും മതസൗഹാര്‍ദം നിലനിന്നു പോരുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏറെ വ്യത്യസ്തമായ മധുരം തൂവുന്ന മതസൗഹാര്‍ദമാണ് ഇവിടെ പ്രസക്തി നേടുന്നത്. കാലങ്ങളായി ക്ഷേത്രത്തിലേയ്ക്കുള്ള പാല്‍പായസത്തിലേയ്ക്കും പുത്തരിയുണ്ടയിലേയ്ക്കും വേണ്ട പഞ്ചസാര എത്തിക്കുന്നത് കേളോത്ത് എന്ന മുസ്ലീം തറവാടാണ്. മതസൗഹാര്‍ദത്തിലെ മധുരം ജാതിഭേദമന്യേ നാട്ടുകാര്‍ക്കും ഏറെ പ്രിയമാണ്.

ക്ഷേത്രത്തിലെ ഉത്സവ കാലമാണിത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി മുസ്‌ലിം തറവാടിന് ആചാരബന്ധമുണ്ട്. പുത്തരി മുഹൂര്‍ത്തത്തിനു മുന്‍പു കേളോത്ത് തറവാട്ടിലെ കാരണവരും മരുമക്കളും പുതിയ മണ്‍കലത്തില്‍ പഞ്ചസാര നിറച്ചു വായ് പൊതിഞ്ഞുകെട്ടി ക്ഷേത്രമതില്‍ക്കകത്തെ ബലിക്കല്ലിനു സമീപം സമര്‍പ്പിക്കും. അതൊരു ചടങ്ങായി കാലങ്ങളോളം നടത്തി വരികയാണ്. പൂര്‍വികര്‍ കാട്ടിത്തന്ന ഈ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ നേതാക്കള്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ മതസാഹോദര്യത്തിന്റെ സംസ്‌കാരം ഊട്ടിയുറപ്പിക്കുക എന്നതു ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. വര്‍ഗീയമുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥ പയ്യന്നൂര്‍ വഴി കടന്നു പോകുമ്പോള്‍ ഈ ക്ഷേത്രത്തിലേക്കുള്ള വരവിന് ഏറെ പ്രസക്തിയുണ്ടെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ജാഥാ നായകന്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ക്ഷേത്രം കലവറ സൂക്ഷിപ്പുകാരന്‍ ക്ഷേത്ര മേല്‍ശാന്തിയില്‍നിന്നു ചന്ദനവും പുഷ്പവുമടങ്ങിയ പ്രസാദം ഇലയില്‍ വാങ്ങി മുനവറലി ശിഹാബ് തങ്ങള്‍ക്കു നല്‍കി.

Exit mobile version