യുവതി പ്രവേശനം;ശബരിമല സുരക്ഷയുടെ രണ്ടാം ഘട്ടത്തില്‍ ഐജി ദിനേന്ദ്ര കശ്യപ്, അശോക് യാദവ് എന്നിവര്‍ക്ക് ചുമതല

ശബരിമല: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ചുമതലയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള ഉദ്യോഗസ്ഥരെ പോലീസ് മേധാവി ചുമതലപ്പെടുത്തി.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുളള പോലീസ് ജോയിന്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടരും. പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേല്‍നോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കും.

നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജെന്‍സ് ഐജി അശോക് യാദവ് നിര്‍വ്വഹിക്കും.സന്നിധാനത്ത് പോലീസ് കണ്‍ട്രോളര്‍മാരായി വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമിയേയും വിജിലന്‍സ് എസ്പി കെഇ ബൈജുവിനേയും നിയോഗിച്ചു.

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എംകെ പുഷ്‌കരന്‍ എന്നിവര്‍ പമ്പയിലും ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച് മഞ്ചുനാഥ്, സ്‌പെഷ്യല്‍ സെല്‍ എസ്പി വി അജിത് എന്നിവര്‍ നിലയ്ക്കലും രണ്ടാം ഘട്ടത്തില്‍ പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെകെ അജി മരക്കൂട്ടത്തിലും, കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്റന്റ് പിവി വില്‍സന്‍ വടശ്ശേരിക്കരയിലും, എന്‍ആര്‍ഐ സെല്‍ എസ്പി വിജി വിനോദ് കുമാര്‍ എന്നിവരെ എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 29 ന് രാവിലെ എട്ട് മണിക്ക് ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version