‘ഒന്നിനെയും അമ്മ ഭയപ്പെടുന്നില്ല, മഠത്തിലെ നിയന്ത്രണം കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നിര്‍ദേശപ്രകാരം’; വിശദീകരണവുമായി അമൃതാനന്ദമയി

കരുനാഗപ്പള്ളി: സംസ്ഥാനത്ത് വീണ്ടും കൊറോണ പടര്‍ന്ന് പിടിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അമൃതാനന്ദമയി മഠത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ അമൃതാനന്ദമയിക്കെതിരെ പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃതാനന്ദമായി.

മഠത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശ പ്രകാരമാണെന്ന് അമൃതാനന്ദമയി പറയുന്നു. മരണം ഉള്‍പ്പെടെയുള്ള ഒന്നിനെയും അമ്മ ഭയപ്പെടുന്നില്ല. അവസാനശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും അവര്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുകയും വേണം എന്നതാണ് ഒരേയൊരു ആഗ്രഹമെന്ന് അമൃതാനന്ദമയി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ നമുക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യാമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അമൃതാനന്ദമയിയുടെ വാക്കുകള്‍;

കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ വളരെയധികം ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധപോലും വിനാശകരമാകും. മരണം ഉള്‍പ്പെടെയുള്ള ഒന്നിനെയും അമ്മ ഭയപ്പെടുന്നില്ല.

അവസാനശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും അവര്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുകയും വേണം എന്നതാണ് ഒരേയൊരു ആഗ്രഹം. ശാരീരികമായ അസൗകര്യംമൂലമോ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയംമൂലമോ ഏതെങ്കിലും ദുരന്തമോ പകര്‍ച്ചവ്യാധിയോ കാരണമോ കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഒരു പരിപാടിപോലും അമ്മ ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ഈ മഹാമാരിയെക്കുറിച്ച് ലോകം മുഴുവന്‍ ഭയപ്പെടുമ്പോള്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

Exit mobile version