പെരുമ്പാവൂരില്‍ വഴിയോരത്ത് ലോട്ടറി വില്‍ക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തു; ലിസിയെ കബളിപ്പിക്കുന്നത് ഇത് രണ്ടാം തവണ

പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം.

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വഴിയോരത്ത് ലോട്ടറി വില്‍ക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തതായി പരാതി. പിപി റോഡില്‍ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയില്‍ റോഡരികിലിരുന്നു വില്‍പന നടത്തുന്ന ലിസി ജോസില്‍ നിന്നാണ് ലോട്ടറി തട്ടിയെടുത്തത്.

കഴിഞ്ഞ 6 മാസത്തിനിടയില്‍ രണ്ടാം തവണയാണ് ലിസിയെ കബളിപ്പിക്കുന്നത്. ബൈക്കിലെത്തിയയാള്‍ ലോട്ടറിയുടെ നമ്പറുകള്‍ നോക്കട്ടെയെന്നും പറഞ്ഞു 3 ബണ്ടില്‍ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുവെന്ന് ലിസി പറയുന്നു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്. നഷ്ടപ്പെട്ട ലോട്ടറികള്‍ക്ക് ഏകദേശം 4800 രൂപ വിലവരുമെന്നും, ആരാണ് കബളിപ്പിച്ചതെന്ന് അറിയില്ലെന്നും ലിസി പറയുന്നു.

രാവിലെ 8നായിരുന്നു സംഭവം. പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ഇവര്‍ കബളിപ്പിക്കപ്പെട്ടത്. ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തില്‍ ഏജന്‍സീസ് ഉടമ രാജു തുണ്ടത്തില്‍ അടിയന്തര സഹായമായി 4000 രൂപ നല്‍കി. പുതിയ ടിക്കറ്റുകള്‍ വാങ്ങി വില്‍പന തുടരുന്നതിനാണ് പണം നല്‍കിയത്. ഇതിനു പിന്നാലെയാണ് വീണ്ടും ലിസിയില്‍ നിന്ന് ലോട്ടറി തട്ടിയെടുത്തത്.

Exit mobile version