തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത്. അതിനായി പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതെസമയം അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.
മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചാണ് അപകടമുണ്ടായത്.